Tuesday, December 7, 2010

കര്ബല: ചരിത്രത്തിനു പിന്നിലെ ചരിത്രം

സര് ദാദ്, നഃ ദസ്ത് ദാത് ദര് ദസ്ത് യസീദ് (യസീദിന്റെ കൈയില് കൈ നല്കിയില്ല. പകരം ശിരസ്സു നല്കി).
വീണ്ടുമൊരു മുഹര്റം കടന്നു വരുന്പോള് എല്ലാ സത്യ വിശ്വാസിയുടെയും മനസ്സിന്റെ ഏതോ കോണുകളില് വേദനയുടെ നെരിപ്പോട് എരിയുന്നുണ്ടാവും. കര്ബലാ അവന് കണ്ണീരിന്റെ ഓര്മ്മകള് സമ്മാനിക്കുന്നു. രക്തവും കണ്ണീരും ഇടകലര്ന്നൊഴുകി മഹാപ്രളയം തീര്ത്ത് യസീദിന്റെ, അമവീ കൊട്ടാരത്തിന്റെ കല്ത്തുറുങ്കുകള് ഭേദിച്ചു ചെന്നത് ഇങ്ങനെയൊരു മുഹര്റം മാസത്തിലായിരുന്നല്ലോ. കര്ബലായെക്കുറിച്ച് സംസാരിക്കുന്നവര്ക്ക് ഗദ്ഗദം കാരണം വാക്കുകള് തടസ്സപ്പെടുന്നു. എഴുതണമെന്നു കരുതുന്നവരുടെ കണ്ണീരില് കടലാസുകള് കുതിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില് തെരുവോരങ്ങളീ ദിവസം ശിയാക്കളുടെ രക്തത്താല് ചെഞ്ചായമണിയും. ആര്ത്തനാദങ്ങള് ആകാശത്തോളമുയരും.

കര്ബലാ നമുക്കിന്നൊരാഘോഷമായിത്തീര്ന്നിരിക്കുന്നു. ചിരിച്ചാഘോഷിക്കുന്നതിനു പകരം നാം കരഞ്ഞാഘോഷിക്കുന്നുവെന്നു മാത്രം. പടക്കം പൊട്ടിക്കുന്നതിനു പകരം മാറത്തടിക്കുന്നു. പ്രാസംഗികര് ഇന്ന് ആയിരങ്ങള് സംബാദിക്കുകയും ചെയ്യും. ഇതെല്ലാം കാണാന് ഹസ്രത് ഹുസൈന്(റ) തിരിച്ചു വന്നിരുന്നെങ്കില് എന്തായിരിക്കും അവസ്ഥ. അല്ലെങ്കില്, അല്ലാഹുവിങ്കല് ശുഹദാക്കുള്ക്കുള്ള ഉന്നതമായ സ്ഥാനത്തിരുന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഇമാം ഹുസൈന്(റ) എന്തായിരിക്കും ചിന്തിക്കുന്നത്. ഇങ്ങനെയെല്ലാം ചിന്തിക്കുന്പോള് ചിലതെല്ലാം ഈ സമുദായത്തോട് വിളിച്ചുപറഞ്ഞില്ലെങ്കില് നാളെ അല്ലാഹുവിന്റെ അടുക്കല് കുറ്റക്കാരനായിത്തീരുമെന്ന് ഞാന് വിശ്വസിക്കുന്നതിനാലാണ് ഈ കുറിപ്പ്.

കര്ബലായില് സംഭവിച്ചത് എന്തായിരുന്നുവെന്നും കര്ബലാ നല്കുന്ന സന്ദേശം എന്താണെന്നും നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. കര്ബലായുടെ ചരിത്രപരമായ വിശദീകരണമല്ല ഞാന് ഉദ്ദേശിക്കുന്നത്. മറിച്ച് ചരിത്രത്തില് കര്ബലയുടെ പ്രസക്തിയും അതുണ്ടാക്കിത്തീര്ത്ത രാഷ്ട്രീയവും സാംസ്കാരികവുമായ പ്രതിഫലനങ്ങളെയും വിലയിരുത്താനാണ് എന്റെ ശ്രമം.

കര്ബലാ ഇസ്ലാമിക ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നോ?. കര്ബലായില് ഹുസൈന്(റ) അതിദാരുണമായി വധിക്കപ്പെട്ടതിലൂടെ പരാജയപ്പെട്ടത് ആരാണ്?. ഹുസൈനോ? യസീദോ? മുസ്ലിം ഉമ്മത്തോ?

ഈ ചോദ്യങ്ങള്ക്കെല്ലാം ഉത്തരം കിട്ടണമെങ്കില് ആദ്യം വേറെ ചില കാര്യങ്ങള് നാം മനസ്സിലാക്കേണ്ടിയിരുക്കുന്നു. എന്തിനാണ് ഇമാം ഹുസൈന്(റ) കര്ബലായിലേക്ക് പോയത്?. യസീദിന്റെ ഭരണത്തിന് ഇമാം ഹുസൈന്(റ)വിന് എന്തേ കീഴ്പ്പെട്ടുകൂടായിരുന്നോ?. അതില്ലാതെ, കൂടെയുണ്ടായിരുന്നവരുടെയെല്ലാം എതിര്പ്പുകള് വകവെക്കാതെ ഹുസൈന്(റ) എന്തിന് കര്ബലായിലേക്ക് പോയി?. കൂഫയിലെ ജനങ്ങളുടെ പിന്തുണയോടെ ഭരണാധികാരം കൈയാളാമെന്ന് ഇമാം ഹുസൈന്(റ) ദിവാസ്വപ്നം കാണുകയായിരുന്നോ?. അതല്ല, അധികാരമോഹത്തില് ഹുസൈന്(റ) അന്ധനായത്തീര്ന്നതാണോ?. അല്ലെങ്കില് പിന്നെന്തിന് കൂഫക്കാരുടെ സ്വഭാവത്തെക്കുറിച്ച് ഇബ്നു അബ്ബാസ്(റ)വിനെപ്പോലുള്ളവര് മുന്നറിയിപ്പു നല്കിയിട്ടും അതെല്ലാം അവഗണിച്ച് സ്വന്തം ഭാര്യമാരെയും മക്കളെയും കൂട്ടി കര്ബലായിലേക്കു പോയി?. ഇതിനേക്കാള് നല്ലത് യസീദിന്റെ സിംഹാസനത്തിനു മുന്നില് ശിരസ്സു നമിക്കലായിരുന്നില്ലേ?. എങ്കില് പ്രവാചക കുടുംബത്തിലെ ഇത്രയനേകം പേരുടെ രക്തം കൊണ്ട് കര്ബലാ ചെഞ്ചായമണിയില്ലായിരുന്നല്ലോ. എന്തേ ഇമാം ഹുസൈന്(റ) ഇങ്ങനെയൊന്നും ചിന്തിക്കാതിരുന്നു?. എന്തിന് പ്രവാചക കുടുംബത്തെയൊന്നടങ്കം കുരുതിക്കു കൊടുത്തു?. ഇത് വലിയ അക്രമമായിപ്പോയി.... ഇന്ന് നമ്മുടെ പണ്ധിതന്മാര് കര്ബലായെക്കുറിച്ച് വിവരിക്കുന്നതു കേട്ടാല് നാമിങ്ങനെയേ ചിന്തിക്കൂ. കര്ബലായില് സംഭവിച്ചത് ഇസ്ലാമിന്റെ പരാജയമായിരുന്നുവെന്നും അതിനു പിന്നില് യസീദിനെപ്പോലെത്തന്നെ ഇമാം ഹുസൈന്(റ)വും കുറ്റക്കാരനാണെന്നതാണ് ഇവരുടെയെല്ലാം വിശദീകരണങ്ങളിലൂടെ പറയാതെ പറയപ്പെടുന്ന സന്ദേശം.

എന്നാല് വാസ്തവം എന്താണ്?. ഇമാം ഹുസൈന്(റ) അധികാര മോഹിയായിരുന്നില്ല. യസീദിന്റെ കൈയില് നിന്ന് അധികാരം സ്വന്തം കൈകളിലാക്കണമെന്നു കരുതിയിട്ടുമല്ല കര്ബലയിലേക്കു പോയത്. ഇമാം ഹുസൈന്(റ)വിന് കര്ബലയില് അമളി പറ്റിയിട്ടില്ല. ഇമാം ഹുസൈന്(റ)വോ ഇസ്ലാം ദീനോ കര്ബലയില് പരാജയപ്പെട്ടിട്ടുമില്ല. പിന്നെ സംഭവിച്ചതെന്താണ്.

കര്ബലയിലേക്ക് നീങ്ങുന്പോള് ഇമാം ഹുസൈന്(റ)വിന്റെ മനസ്സില് കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു. ഭരണം പിടിച്ചടക്കുക എന്നതായിരുന്നില്ല ഹുസൈന്(റ)വിന്റെ ലക്ഷ്യം. ഭരണം പിടിച്ചടക്കുകയായിരുന്നു ലക്ഷ്യമെങ്കില് അമവീ ഭരണകൂടത്തിനെതിരില് അബ്ദുല്ലാഹിബ്നുസുബൈര്(റ) ചെയ്തതു പോലെ മക്കയില് തന്നെ തന്പടിച്ച് ആളുകളെ സംഘടിപ്പിക്കാമായിരുന്നു. കൂഫയിലെ ജനങ്ങള് തനിക്ക് പൂര്ണ്ണ പിന്തുണ നല്കുമെന്നും അവരെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാമെന്നും ഹുസൈന്(റ) കരുതിയിരുന്നില്ല. കൂഫക്കാരുടെ സ്വഭാവത്തെക്കുറിച്ച് ഇമാം ഹുസൈന്(റ)വിന് നന്നായി അറിയാമായിരുന്നു. തന്റെ പിതാവ് ഇമാം അലി(റ)വിനെ വധിച്ചതുള്പ്പെടെ അവര് ചെയ്ത ക്രൂരതകള് ഇമാം ഹുസൈന്(റ)വിന് അത്ര എളുപ്പത്തില് മറക്കാന് പറ്റുന്നതായിരുന്നില്ലല്ലോ.

പിന്നെ ഇമാം ഹുസൈന്(റ) എന്തിനു കര്ബലായിലേക്കു പോയി. കര്ബലായിലെ രക്തസാക്ഷ്യത്തിലൂടെ ഇമാം ഹുസൈന്(റ) ലക്ഷ്യമിട്ടതെന്തായിരുന്നു?. ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കണമെങ്കില്, കര്ബലാ സംഭവത്തിന്റെയെല്ലാം മുന്പ് യസീദിനെ ഭരണാധികാരിരയായി തെരഞ്ഞെടുക്കപ്പെട്ടപ്പോളുണ്ടായ അസ്വാരസ്യങ്ങള്ക്കിടെ ഇമാം ഹുസൈന്(റ) ബസ്വറയിലെ പ്രമുഖരായിരുന്ന അഞ്ചു പേര്ക്കെഴുതിയ കത്ത് നാമൊന്നുകൂടി വായിക്കണം. ഇമാം ഹുസൈന്(റ) ആ കത്തില് ഇങ്ങനെയെഴുതി: “നിശ്ചയം, മുഹമ്മദ് നബി(സ)യെ അല്ലാഹു മറ്റു പടപ്പുകളെക്കാള് പരിശുദ്ധനാക്കുകയും നുബവ്വത്ത് കൊണ്ട് ആദരിക്കുകയും രിസാലത്ത് കൊണ്ട് തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നീടവിടത്തെ അല്ലാഹു തന്നിലേക്ക് പിടിക്കുകയും തന്റെ അടിമകളെ ഗുണദോഷിക്കുകയും ചെയ്തു. നബി(സ)തങ്ങള് ഏതൊന്നു കൊണ്ട് നിയോഗിക്കുപ്പെട്ടുവോ അതവിടന്ന് എത്തിച്ചുതരികയും ചെയ്തു. ഞങ്ങള് അവിടത്തെ കുടുംബങ്ങളും ഔലിയാക്കളും വസ്വിയ്യത്ത് ഏല്പിക്കപ്പെട്ടവരും അനന്തരാവകാശികളുമാണ്. ജനങ്ങള്ക്കിടയില് അവിടന്നു നിന്ന സ്ഥാനത്ത് നില്ക്കാന് കൂടുതല് അവകാശമുള്ളതും ഞങ്ങള്ക്കാണ്. എന്നാല്, നമ്മുടെ ജനത മറ്റു ചിലരെ ഞങ്ങളെക്കാള് തിരഞ്ഞെടുത്തു. ഞങ്ങള് അതില് സന്തോഷിക്കുകയും ഭിന്നിപ്പിനെ വെറുക്കുകയും ചെയ്തു. ഞങ്ങളുടെ ആ അവകാശത്തിന് ഞങ്ങള് തന്നെയാണ് അവകാശികള് എന്ന് ഞങ്ങള്ക്ക് അറിയാമായിരുന്നു. എന്നാല് തീര്ച്ചയായും അവര് നല്ലതു തന്നെയാണ് പ്രവര്ത്തിച്ചത്. അവര് സത്യത്തെ സംരക്ഷിക്കുകയും ചെയ്തു. അതിനാല് അല്ലാഹു അവരെ അനുഗ്രഹിക്കുകയും അവര്ക്കും ഞങ്ങള്ക്കും പൊറുത്തുതരികയും ചെയ്തു. ഞാനീ കത്തുമായി എന്റെ ദൂതനെ നിങ്ങളിലേക്ക് അയക്കുകയാണ്. ഞാന് നിങ്ങളെ ക്ഷണിക്കുന്നത് അല്ലാഹുവിന്റെ കിതാബിലേക്കും നബി(സ)യുടെ സുന്നത്തിലേക്കുമാണ്. നിശ്ചയം സുന്നത്ത് തേജോവധം ചെയ്യപ്പെട്ടിരിക്കുന്നു. ബിദ്അത്തിനെ ജീവിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള് എന്റെ വാക്കു കേള്ക്കുകയും എന്റെ കല്പന അനുസരിക്കുകയും ചെയ്താല് ഞാന് നിങ്ങളെ നേര്മാര്ഗ്ഗത്തിലേക്കു നയിക്കാം.”

ഇതാണ് ഹുസൈന്(റ) എഴുതിയ കത്ത്. ഈ കത്തില് ഹുസൈന്(റ) തന്റെ നിലപാടുകള് വളരെ വ്യക്തമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അതിങ്ങനെ മനസ്സിലാക്കാം.

1- അധികാരമല്ല എന്റെ ലക്ഷ്യം. അധികാരം കൈയാളേണ്ടത് ഞാന് തന്നെയാണെങ്കിലും സമുദായം ഭിന്നിക്കുന്നതിനെ ഞാന് ഇഷ്ടപ്പെടുന്നില്ല.

2- എന്നാല് ഉമ്മത്തിന് നേതൃത്വം കൊടുക്കേണ്ടത് ഉമ്മത്തിനെ നേരായ മാര്ഗ്ഗത്തിലേക്ക് നയിക്കാന് പറ്റുന്നവരായിരിക്കണം. അതിന് പ്രാപ്തരായ ആളുകളാണ് മുന്പ് ഭരിച്ചിരുന്നതെന്നതിനാലാണ് അവരെക്കാള് യോഗ്യരും അവകാശികളും ഞങ്ങള് ആയിട്ടുകൂടി ഞങ്ങള് മൌനം പാലിച്ചത്.

3- എന്നാല് ഇന്ന് ഉമ്മത്തിന്റെ നേതൃത്വം വന്നു പെട്ടിരിക്കുന്നത് ഒരിക്കലും അതിനു യോഗ്യരല്ലാത്ത, നേര്മാര്ഗ്ഗത്തിലൂടെ സുന്നത്തിലേക്കും കിതാബിലേക്കും ജനങ്ങളെ നയിക്കാന് കഴിയാത്ത ആളുകളുടെ കൈയിലേക്കാണ്. നബി(സ) വളരെ കഷ്ടപ്പെട്ടു പടുത്തുയര്ത്തിയ ഈ ദീന് ഇങ്ങനെ നശിക്കാന് വിട്ടുകൂടാ. ഇതിനെ പുനരുജ്ജീവിപ്പിച്ചേ പറ്റൂ.

ഇതായിരുന്നു കര്ബലാക്കു പിന്നില് ഹുസൈന്(റ) കണ്ട ലക്ഷ്യം. ദീനിനെ ജീവിപ്പിക്കണം. മരിക്കാന് അനുവദിച്ചുകൂടാ. നബി(സ) തങ്ങള് വളരെ കഷ്ടപ്പെട്ടിട്ടുതന്നെയാണ് ഈ ദീന് ഇവിടെ പടുത്തുയര്ത്തിയത്. ദീനിനെ നശിപ്പിക്കാന് വിട്ടുകൊടുക്കുന്നതിനു പകരം അതിനെ ജീവിപ്പിക്കാന് പറ്റുന്ന മാര്ഗ്ഗങ്ങള് അന്വേഷിക്കണം.

ആ അന്വേഷണത്തിലായിരുന്നു ഇമാം ഹുസൈന്(റ). അതിന് ഇമാം ഹുസൈന്(റ)വിന്റെ മുന്നില് തെളിഞ്ഞുവന്നത് രണ്ടു മാര്ഗ്ഗങ്ങളാണ്.

1- ഹിജാസില്(മക്കയും മദീനയും ഉള്ക്കൊള്ളുന്ന പ്രദേശം) തന്നെ നിലകൊണ്ട് നബി(സ)യുടെ സ്വഹാബാക്കളില് നിന്ന് അവശേഷിക്കുന്നവരുടെ പിന്തുണയോടെ യസീദിന്റെ ഭരണകൂടത്തിനെതിരെ പടയൊരുക്കം നടത്തുക. ഈ മാര്ഗ്ഗം പ്രത്യക്ഷത്തില് ഏറെ നല്ലതായിരുന്നു. സ്വഹാബാക്കളുടെയും മറ്റും പിന്തുണയോടെ ഹിജാസില് ഇമാം ഹുസൈന്(റ) നിലയുറപ്പിച്ചിരുന്നെങ്കില് ഒരുപക്ഷേ, ഇമാം ഹുസൈന്(റ) വധിക്കപ്പെടില്ലായിരുന്നുവെന്ന് ആര്ക്കും തോന്നിയേക്കാം. എന്നാല്, ഇങ്ങനെയൊരു തീരുമാനമെടുത്താല് ധാരാളം അപകടങ്ങള് ഹുസൈന്(റ) കണ്ടു.

ഒന്നാമതായി തന്റെ പിതാവ് അലി(റ) പറഞ്ഞ ചില വാക്കുകള്; ‘ഹിജാസില് ഒരു ആടുണ്ട്. ആ ആട് അതിന്റെ പവിത്രത നശിപ്പിക്കും’. ഹിജാസിന്റെ പവിത്രത നശിപ്പിക്കുന്ന ആ ആട് താനാവരുതെന്ന് ഇമാം ഹുസൈന്(റ)വിന് നിര്ബന്ധമുണ്ടായിരുന്നു. അതിനാലാണ്, ഹിജാസില് തന്നെ നില്ക്കാന് പലരും നിര്ബന്ധിച്ചപ്പോളും അതിനു സമ്മതിക്കാതെ ഇമാം ഹുസൈന്(റ) അവരോടു പറഞ്ഞത്; “ഒരു ചാണെങ്കിലും ഹിജാസിന്റെ വെളിയില് വെച്ച് കൊല്ലപ്പെടുന്നതാണ് ഒരു ചാണ് പോലും ഹിജാസിനകത്തായി വധിക്കപ്പെടുന്നതിനേക്കാള് എനിക്കിഷ്ടം.”

ഹിജാസില് നിന്ന് പുറത്തു പോകാന് വേറെയും കാരണങ്ങളുണ്ടായിരുന്നു. തനിക്ക് പിന്തുണയുമായി അബ്ദുല്ലാഹിബ്നുസുബൈര്(റ) മുന്നോട്ടു വന്നെങ്കിലും ഉള്ളിന്റെയുള്ളില് ഒരു അധികാരമോഹം അബ്ദുല്ലാഹിബ്നു സുബൈറി(റ)ന് ഉണ്ടോ എന്ന് ഇമാം ഹുസൈന്(റ) സംശയിച്ചു. തന്നെ കാണാനും ഹിജാസില് നിന്നു പുറത്തുപോവരുതെന്നു പറയാനുമായി വന്ന അബ്ദുല്ലാഹിബ്നു സുബൈര്(റ) മടങ്ങിപ്പോയപ്പോള് ‘ഇദ്ദേഹത്തിന് ഞാന് ഹിജാസ് വിട്ട് ഇറാഖിലേക്ക് പോകുന്നതിനെക്കാള് പ്രിയപ്പെട്ടതായി മറ്റൊന്നും ഈ ഭൂമുഖത്തില്ലെന്ന്’ ഹുസൈന്(റ) പറഞ്ഞത് അതു കൊണ്ടായിരുന്നു. ഇബ്നു അബ്ബാസ്(റ)വിന് ഹുസൈന്(റ) ഹിജാസ് വിട്ടുപോകുന്നതില് ശക്തമായ എതിര്പ്പുണ്ടായിരുന്നു. എന്നാല് അബ്ദുല്ലാഹിബ്നുസുബൈര്(റ)വിന്റെ മനസ്സില് ഒരു അധികാരമോഹം ഉണ്ടെന്ന കാര്യത്തില് ഇബ്നു അബ്ബാസ്(റ)വിനും സംശയമുണ്ടായിരുന്നു. ഹിജാസില് നിന്ന് പുറത്തുപോവാനുള്ള തീരുമാനത്തില് ഹുസൈന്(റ) ഉറച്ചുനിന്നപ്പോള് ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “നിങ്ങള് ഇബ്നു സുബൈറിനെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്”. ഹുസൈന്(റ)വിന്റെ അടുക്കല് നിന്ന് മടങ്ങുന്പോള് ഇബ്നു അബ്ബാസ്(റ) ഇബ്നു സുബൈര്(റ)വിന്റെ അടുത്തു ചെന്ന് മുഖത്തു നോക്കിത്തന്നെ അക്കാര്യം പറയുകയും ചെയ്തു; ‘ഇപ്പോള് നിന്റെ മനസ്സിന് തൃപ്തിയായല്ലോ’ എന്ന്.

സഹാബികളില് പ്രമുഖനായ ഇബ്നുസുബൈര്(റ)വിന്റെ മനസ്സില് ഇങ്ങനെയൊരു ചിന്തയുണ്ടോ എന്ന സംശയം മാത്രമായിരുന്നില്ല ഹിജാസിനു വെളിയില് പോകാന് പ്രേരിപ്പിച്ച ഘടകം. എന്തുവന്നാലും താന് വധിക്കപ്പെടുമെന്ന് ഹുസൈന്(റ)വിന് അറിയാമായിരുന്നു. തന്നെ സ്നേഹിക്കുന്നവരോടായി ഒരിക്കല് ഹുസൈന്(റ) പറഞ്ഞു: “ഞാന് ഏതു മൃഗങ്ങളുടെ മാളത്തില് പോയി ഒളിച്ചാലും അവരെന്നെ പുറത്തുകൊണ്ടു വന്ന് അവരുടെ ആവശ്യം നേടിയെടുക്കും”. എന്നാല്, വധിക്കപ്പെടുന്നതിനു മുന്പ് പരിശുദ്ധ ദീനുല് ഇസ്ലാമിനൊരു പുതുജീവന് നല്കുക എന്ന ദൌത്യം നിര്വ്വഹിക്കേണ്ടതുമുണ്ടായിരുന്നു. ഹിജാസില് ഇമാം ഹുസൈന്(റ) നിലയുറപ്പിച്ച് സഹാബാക്കളുടെയെല്ലാം പിന്തുണയോടെ യസീദിനെതിരില് തിരിയുന്പോള്, സ്വാഭാവികമായും അധികാരമോഹിയായ യസീദും കൂട്ടരും ഹിജാസിനെ ആക്രമിക്കും. മക്കയും മദീനയും ആക്രമിക്കപ്പെട്ടാല് അതിന്റെ പവിത്രത തന്നെ നഷ്ടപ്പെടും. മാത്രമല്ല, സ്വഹാബാക്കളില് ശേഷിക്കുന്നവരെല്ലാം കൊല്ലപ്പെടുകയും ചെയ്യും. അതോടെ അതിനു ശേഷം ദീനിനെ നിലനിര്ത്താന് പറ്റിയവര് ഇല്ലാതാവുകയും ദീന് മൊത്തത്തില് നശിപ്പിക്കപ്പെടുകയും ചെയ്യും. താന് ഏതൊന്നിനു വേണ്ടിയാണോ യസീദിനെതിരില് തിരിയുന്നത് അതു നേടാനാവാതെ വരികയും സംഭവിക്കാന് പാടില്ലാത്തത് അങ്ങനെ സംഭവിക്കുകയും ചെയ്യുമെന്ന് ഇമാം ഹുസൈന്(റ) മനസ്സിലാക്കി. അതിനാലാണ് ഹിജാസില് നിന്ന് പുറത്തു പോകണമെന്ന് ഇമാം ഹുസൈന്(റ) ശഠിച്ചത്.

2- ഇമാം ഹുസൈന്(റ) മുന്നിലുണ്ടായിരുന്ന രണ്ടാമത്തെ മാര്ഗ്ഗമാണ് അവിടന്നു തെരഞ്ഞെടുത്തത്. ഈ ദീനിനു വേണ്ടി സ്വന്തം ജീവന് നല്കുക. അതിലൂടെ യസീദിന്റെ ഭരണകൂടത്തിനെതിരായ ഉമ്മത്തിന്റെ രോഷം ആളിക്കത്തിക്കുക. അങ്ങനെ കണ്ണീരും രോഷവും അണപൊട്ടിയൊഴുകി യസീദിനെതിരെയുള്ള കൊടുങ്കാറ്റായി അത് പരിണമിക്കും. അതില് അവന്റെ കൊട്ടാരം തകര്ന്നു വീഴും. അതിലൂടെ മരിച്ചുകൊണ്ടിരിക്കുന്ന ദീനിനെ ജീവിപ്പിക്കുക എന്ന ലക്ഷ്യം നേടാന് കഴിയുമെന്ന് ഇമാം ഹുസൈന്(റ)വിന് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ഇമാം ഹുസൈന്(റ) കര്ബലയിലേക്ക് യാത്ര തിരിച്ചത്.

ഹുസൈന്(റ) ഒരിക്കലും കൂഫയിലെ ജനങ്ങളെ വിശ്വസിച്ചിരുന്നില്ല. അവരെക്കുറിച്ച് വേണ്ടുവോളം മനസ്സിലാക്കിയിരുന്നു ഇമാം ഹുസൈന്(റ). മാത്രമല്ല, കര്ബലായില് എത്തുന്നതിനു മുന്പു തന്നെ അവര് തന്നെ വഞ്ചിച്ചുവെന്ന യാഥാര്ഥ്യം ഹുസൈന്(റ) മനസ്സിലാക്കിയിരുന്നു. ഇന്നത്തെ പണ്ഡിതന്മാര് വിശദീകരിക്കുന്നതു പോലെ അധികാരം ലക്ഷ്യം വെച്ചുള്ളതായിരുന്നു ഹുസൈന്(റ)വിന്റെ യാത്രയെങ്കില് തല്ക്ഷണം അദ്ദേഹം ജീവന് രക്ഷിക്കാനായി മടങ്ങിയേനെ. എന്നാല്, ദീനിനെ രക്ഷിക്കാന് ജീവന് നല്കുക എന്ന തത്വം ഉള്ക്കൊണ്ട ഹുസൈന്(റ) ഒരിക്കലും മുന്നോട്ടു വെച്ച കാല് പിന്നോട്ട് വെക്കാന് തയ്യാറായിരുന്നില്ല.
അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്തവര്ക്കു കീഴ്പ്പെട്ടു നില്ക്കേണ്ടിവരികയെന്നത് ഏറ്റവും വലിയ നിന്ദ്യതയാണ്. ആ നിന്ദ്യത ഏറ്റവും പ്രതാപശാലിയായ പ്രവാചകന്റെ പൌത്രന് ചിന്തിക്കാന് പോലും കഴിയാത്തതായിരുന്നു. മാത്രമല്ല, ആ നിന്ദ്യതയിലേക്ക് തന്റെ ഭാര്യമാരെയും കുട്ടികളെയും വിട്ടുകൊടുക്കാനും ഇമാം ഹുസൈന്(റ) തയ്യാറായില്ല. അതിനാലാണ് കൂഫയിലേക്ക് യാത്ര പോകുന്നുവെങ്കില് കുടുംബത്തെ കൂടെ കൂട്ടരുത് എന്ന ഇബ്നു അബ്ബാസ്(റ)വിന്റെ അപേക്ഷ ഹുസൈന്(റ) തള്ളിക്കളഞ്ഞത്. “അല്ലാഹുവിന്റെ ദിക്റിനെത്തൊട്ട് ഹൃദയം അശ്രദ്ധമാക്കപ്പെട്ടവനെ നിങ്ങള് അനുസരിക്കരുത്” എന്ന ഖുര്ആനിന്റെ ശാസന ഹുസൈന്(റ) അക്ഷരം പ്രതി അനുസരിച്ചു. നിന്ദ്യതയെക്കാള് നല്ലത് ധീരമായി ഒരു നിമിഷമെങ്കിലും ജീവിക്കുന്നതാണെന്ന് ആ ജീവിതം നമ്മെ പഠിപ്പിച്ചു. യസീദിന്റെ കൈകളില് കൈ കൊടുക്കുന്നതിനു പകരം ശിരസ്സ് കൊടുത്തു എന്നു പറയുന്നത് അതിനാലാണ്. അതില് നിന്ന് പാഠമുള്ക്കൊണ്ടാണ് പ്രവര്ത്തിക്കുക, അല്ലെങ്കില് മരിക്കുക എന്ന ചിന്തക്ക് ഗാന്ധി രൂപം നല്കിയത്. ഇത്രയും ധീരമായ ചരിത്രം സൃഷ്ടിച്ച നേതാവിനെ മാറത്തടിച്ച് നിലവിളിച്ചുകൊണ്ടാണോ നാം ഓര്ക്കേണ്ടത്?. അതല്ല, അവിടന്ന് ഏതൊന്നിനു വേണ്ടി ജീവന് നല്കിയോ ആ ദൌത്യം ഏറ്റെടുത്തു പ്രാവര്ത്തികമാക്കുകയോ എന്നു ചിന്തിക്കേണ്ടത് ഇതു വായിക്കുന്നവരാണ്.

ഹുസൈന്(റ) ജീവന് കൊടുത്തും കാത്ത ദീനിന്റെ പിന്തുടര്ച്ചാവകാശിയാണെന്നു പറയാന് എന്തധികാരമുണ്ട് നിങ്ങള്ക്ക്?. ദീനിനെ ജിവിപ്പിക്കാന് ജിവന് കൊടുക്കാന് നിങ്ങളെക്കൊണ്ടാവില്ലെങ്കിലും നിങ്ങളുടെ സ്വന്തം ജിവിതത്തിലെങ്കിലും ദീനിനെ ജീവിപ്പിക്കാന് നിങ്ങള്ക്ക് കഴിയുന്നില്ലെങ്കില് ഈ ദീനുമായി നിങ്ങള്ക്കെന്തു ബന്ധമാണ് ഉള്ളത്?. അതിനാലാണ്, ‘സത്യത്തില് നിങ്ങളും യസീദിന്റെ പിന്തുടര്ച്ചക്കാരാണ്, കര്ബലായില് നിന്ന് യുദ്ധമുതലായി നിങ്ങളെന്തെല്ലാം നേടി’യെന്ന് ഒരു കവി ചോദിച്ചത്. ആ ചോദ്യം ഇതു വായിക്കുന്ന നിങ്ങളുടെ ഓരോരുത്തരുടെയും ചങ്കില് തറക്കേണ്ടതും നെഞ്ചില് കൈവെച്ച് സ്വയം ഉത്തരം കണ്ടെത്തേണ്ടതുമാണ്.