Wednesday, September 15, 2010

എന്താണ് ഇഹ്സാന്?

നമ്മള് മുസ്ലിംകള് ധാരാളമായി കേള്ക്കാറുള്ള ചില പദപ്രയോഗങ്ങളുണ്ട്, ഇസ്ലാം, ഈമാന്, ഇഹ്സാന് എന്നിവ അതില് ചിലതാണ്. ഇസ്ലാമും ഈമാനും എന്താണെന്ന് ചെറുപ്പം മുതല്ക്കേ മദ്രസ്സകളില് നിന്നും മറ്റും നാം പഠിച്ചിട്ടുണ്ട്. എന്നാല്, എന്താണ് ഇഹ്സാന് എന്നതിനെക്കുറിച്ച് നമുക്കിടയില് വ്യക്തമായ ധാരണയില്ല. പലര്ക്കും അതിന്റെ ആവശ്യകതയെക്കുറിച്ചോ പ്രസക്തിയെക്കുറിച്ചോ അറിയില്ല. അതിനാല് തന്നെ അതേക്കുറിച്ച് വിശദമായി ചര്ച്ചചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു.


എന്താണ് ഇഹ്സാന്?
ഇഹ്സാന് എന്നാല് നന്മ പ്രവര്ത്തിക്കല് എന്നാണ് ഭാഷാര്ത്ഥം. എന്നാല്, ഇസ്ലാമില് ഇഹ്സാന് എന്നതിന് ഇതിനപ്പുറം പ്രത്യേകമായ അര്ത്ഥതലമാണ് ഉള്ളത്. ഇസ്ലാം ദീനിനെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നതിനു വേണ്ടി ജിബ്രീല്(അ) മനുഷ്യരൂപമെടുത്ത് ഒരിക്കല് നബി(സ)യുടെ അടുത്തുവന്നു. അന്ന് ജിബ്രീല്(അ) നബി(സ)യോട് ഇതേ ചോദ്യം ചോദിക്കുകയുണ്ടായി, എന്താണ് ഇഹ്സാന് എന്ന്. നബി(സ) അതിനുള്ള മറുപടിയും നല്കി: “അല്ലാഹുവിനെ കാണുന്നു എന്നതു പോലെ അവന് ഇബാദത്തു ചെയ്യലാണ് ഇഹ്സാന്. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവന് നിന്നെ കാണുന്നുണ്ട്” (ബുഖാരി, മുസ്ലിം). വളരെ വ്യക്തമാണ് ഈ മറുപടി.

ഇഹ്സാന് ചെയ്യുന്നവര്ക്ക് (മുഹ്സിനീങ്ങള്ക്ക്) വളരെ വലിയ വാഗ്ദാനങ്ങളാണ് അല്ലാഹു നല്കിയിട്ടുള്ളത്. മുഹ്സിനീങ്ങളെ അല്ലാഹു സ്നേഹിക്കുന്നുവെന്ന് ഖുര്ആനില് പല ഭാഗങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. (അല് ബഖറ–195, ആലു ഇംറാന്-134,148, അല് മാഇദ-13,93). അല്ലാഹു നിലകൊള്ളുന്നത് തന്നെ മുഹ്സിനീങ്ങളുടെ കൂടെയാണ് (നഹ് ല്-128, അന്കബൂത്-69). ഒരു തരത്തിലുള്ള ഭയവും ദുഃഖവും അവര്ക്കുണ്ടാവില്ല (അല് ബഖറ-112).

ഇഹ്സാനോടെ അല്ലാഹുവിലേക്ക് മുഖം തിരിച്ചുവെച്ച് ഇബ്രാഹീം നബി(അ)മിന്റെ മില്ലത്തിനെ ഒരാള് പിന്തുടര്ന്നാല് അവനെക്കാള് നല്ല മുസ്ലിം വേറെയില്ല (അന്നിസാഅ്-125). അല്ലാഹുവിന്റെ റഹ്മത്ത് അവരോടെപ്പമുണ്ട് (അഅ്റാഫ്- 56). അവരുടെ കര്മ്മങ്ങളൊന്നും ഒരിക്കലും നിഷ്ഫലമാവുകയില്ല (തൌബ-120, യൂസുഫ്-56,90). അവര് അല്ലാഹുവില് നിന്ന് എന്ത് ആഗ്രഹിക്കുന്നുവോ, അതവര്ക്ക് പ്രതിഫലമായി ലഭിക്കും (സുമര് – 34). അവര്ക്ക് അല്ലാഹുവിങ്കല് നിന്നുള്ള സന്തോഷവാര്ത്തയുണ്ട് (അല് ഹജ്ജ്-37). ഖുര്ആന് അവതരിച്ചതു തന്നെ അവര്ക്ക് സന്തോഷവാര്ത്ത അറിയിക്കാനായിട്ടാണ് (അഹ്ഖാഫ്-12).

എല്ലാത്തിനുമപ്പുറം, “ഇഹ്സാന്റെ പ്രതിഫലം ഇഹസാനല്ലാതെ മറ്റെന്താണ്” (അല്റഹാമാന് – 60). വീണ്ടും അല്ലാഹു പറയുന്നു: “മുഹ്സിനീങ്ങള്ക്ക് പ്രതിഫലമായി ഇഹ്സാനും അതിലധികവുമുണ്ടാവും. അവരുടെ മുഖങ്ങളെ ക്ഷീണമോ നിന്ദ്യതയോ ബാധിക്കുകയില്ല” (യൂനുസ്-26). ഇവിടെ ‘അതിലധികം’ എന്നതു കൊണ്ട് അല്ലാഹുവിന്റെ ദര്ശനം ഉണ്ടാവും എന്നാണ് ഉദ്ദേശിക്കപ്പെടുന്നതെന്ന് സഹീഹ് മുസ്ലിമില് കാണാം. ദുനിയാവില് വെച്ച് അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്ത അവര്ക്ക് പരലോകത്ത് അല്ലാഹുവിനെ നേരിട്ടു കാണാമെന്നതില് യാതൊരു സന്ദേഹവുമില്ല. നബി(സ) പറഞ്ഞു: “നിങ്ങള് പൂര്ണ്ണ ചന്ദ്രനെ കാണുന്നതു പോലെ നാളെ നിങ്ങളുടെ നാഥനെ കാണും” (മുസ്ലിം). അല്ലാഹു പറഞ്ഞു: “ചില മുഖങ്ങള് അന്ന് പ്രകാശിക്കുന്നതായിരിക്കും, അവയുടെ നാഥനിലേക്ക് നോക്കിക്കൊണ്ട്.” (അല് ഖിയാമ- 22,23). എന്നാല്, ഇഹ്സാനെന്തെന്ന് അറിയാത്തവര്ക്ക്, ഇഹസാനില്ലാതെ അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്നവര്ക്ക് ആ ഭാഗ്യം ലഭിക്കുമെന്ന ചിന്ത വെറുതെയാണ്. അല്ലാഹു പറഞ്ഞു: “നിശ്ചയം, അന്നേ ദിവസമവര് അവരുടെ റബ്ബിനെത്തൊട്ട് മറയിടപ്പെട്ടവരായിരിക്കും” (മുഥഫ്ഫിഫീന് – 15).

ചുരുക്കത്തില്, ഇഹ്സാന് എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ഘടകങ്ങളില് ഒന്നാണ്. മുസ്ലിം സമൂഹം ഇന്ന് അതേക്കുറിച്ച് അജ്ഞരാണെങ്കില് അതിന്റെ ഉത്തരവാദിത്തം അതു മൂടിവെച്ച പണ്ഡിതന്മാര്ക്കാണ്. എല്ലാവര്ക്കും ഇഹ്സാന് നിര്ബന്ധമാണെന്ന് നബി(സ) വളരെ വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്: “നിശ്ചയം അല്ലാഹു ഇഹ്സാനെ എല്ലാത്തിനുമേലും എഴുതിവെച്ചിരിക്കുന്നു” (നിര്ബന്ധമാക്കിയിരിക്കുന്നു)– (സഹീഹ് മുസ്ലിം).

ഇസ്ലാമില് ഇഹ്സാന് എന്നാല് കേവലം നന്മകള് പ്രവര്ത്തിക്കലല്ല. മറിച്ച്, നന്മകള് പ്രവര്ത്തിക്കുന്പോള് അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണത്. ഇസ്ലാമും ഈമാനും ദീനിന്റെ അടിസ്ഥാനങ്ങളായതു പോലെ ഇഹ്സാനും ദീനിന്റെ അടിത്തറയാണ്. ഇഹ്സാന് ഇല്ലാതെ ഒരാളുടെയും ദീന് പൂര്ണ്ണമാവുകയില്ല.

അല്ലാഹുവിനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യുക എന്നു പറയുന്പോള്, രൂപങ്ങള്ക്കതീതനായ അല്ലാഹുവിനെ എങ്ങനെ സങ്കല്പിക്കാനാവും എന്ന ചോദ്യമുയരും. നാം മനസ്സില് സങ്കല്പിച്ചുണ്ടാക്കുന്ന എല്ലാ രൂപങ്ങളെ തൊട്ടും പരിശുദ്ധനാണ് അല്ലാഹു. അതിനാല് തന്നെ ഒരു വിധത്തിലും അവനെ സങ്കല്പിക്കുക സാധ്യമല്ല. പിന്നെങ്ങനെ, അവനെ കാണുന്നതു പോലെ ഇബാദത്തു ചെയ്യും എന്ന ഈ ചോദ്യം പ്രസക്തമാണ്.

ഇസ്ലാം വെറും വിശ്വാസങ്ങളുടെയും സങ്കല്പങ്ങളുടെയും മതമല്ല. ഇസ്ലാമിന്റെ ദര്ശനങ്ങളോരോന്നും പ്രസക്തവും പ്രായോഗികവുമാണ്. അതിനാല്ത്തന്നെ ഇഹ്സാനും പ്രായോഗികമായ കര്മ്മമുണ്ട്. അതിന്റെ കര്മ്മം ഇവിടെ വിശദീകരിക്കാന് നമുക്ക് അധികാരമില്ല. അല്ലാഹുവിന്റെ അനുവാദം ലഭിച്ച, അല്ലാഹുവിലേക്ക് പ്രബോധനം നടത്തുന്ന ചിലയാളുകള് എല്ലാ കാലാത്തുമുണ്ടാവും. അവര്ക്കേ ഇഹ്സാന് വിശദീകരിക്കാനും അതിന്റെ പ്രായോഗികമായ മാര്ഗ്ഗത്തിലേക്ക് ജനങ്ങളെ നയിക്കാനുമുള്ള അധികാരമുള്ളൂ.

വിമര്ശനങ്ങളുടെ കൂരന്പുകളെ പുഞ്ചിരിയോടെ വിരിമാറിലേറ്റുവാങ്ങി അവര് നമുക്കിടയിലും ജീവിച്ചിരിപ്പുണ്ട്, തീര്ച്ച. നബി(സ) പറഞ്ഞു: “എന്റെ സമുദായത്തില് നിന്നൊരു വിഭാം എന്നും സത്യത്തിനുമേല് വിജയത്തോടെ നിലകൊള്ളും. നിന്ദിക്കുന്നവരുടെയും വിമര്ശിക്കുന്നവരുടെയും ഉപദ്രവങ്ങള് അവര്ക്കേശുകയില്ല” (ബുഖാരി, മുസ്ലിം). തൌഹീദിന്റെ ദൌത്യം അല്ലാഹുവിന്റെ അനുമതിയോടെ പ്രബോധനം ചെയ്യുന്ന, അതിനു വേണ്ടി ജീവന് കൊടുക്കാനും തയ്യാറുള്ള, ബനൂ ഇസ്രാഈലിലെ പ്രവാചകര്ക്കു തുല്യരെന്നു നബി(സ) തന്നെ വിശേഷിപ്പിച്ചിട്ടുള്ള, പ്രവാചകത്വത്തിന്റെ അനന്തരാവകാശികളായ ഇവരെ കണ്ടെത്തി പിന്തുടരുക എന്നതു മാത്രമാണ് നമുക്ക് രക്ഷപ്പെടാനുള്ള ഏക മാര്ഗ്ഗം.

അല്ലാഹു പറയുന്നു: “മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര് അല്ലാഹുവിനെയും. അവര്ക്കായി അവന് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്ഗ്ഗങ്ങള് ഒരുക്കിയിരിക്കുന്നു. അതിലവര് ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100).

അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്.

Monday, September 13, 2010

നഫ്സിന്റെ അവസ്ഥകള്

നഫ്സിന്റെ അവസ്ഥകളെ കുറിച്ചും അതില് പുരോഗതി കൈവരിച്ച് അല്ലാഹു ഇഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനും എങ്ങനെ സാധ്യമാകുമെന്ന് ഒരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അതിനാല് തന്നെ ഈ ബ്ലോഗില് അതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നമ്മുടെ ഹൃദയങ്ങളില് അല്ലാഹുവിലേക്കുള്ള ചലനങ്ങള് സൃഷ്ടിക്കുവാന് ഇതു കാരണമാകട്ടെയെന്ന് ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കുന്നു.

മനുഷ്യനില് നാലു തരം സ്വഭാവഗുണങ്ങളുണ്ട്:

1-അല്ലാഹുവിന്റേതായ സ്വഭാവങ്ങള്. സ്തുതിക്കപ്പെടുവാനും പ്രശംസിക്കപ്പെടുവാനുമുള്ള മോഹം, പ്രതാപം, സ്വേഛാധിപത്യം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

2-അടിമയുടോതായ സ്വഭാവ ഗുണങ്ങള്. വിനയം, താഴ്മ, ഭക്തി, ഭയം, കാരുണ്യം, സ്നേഹം തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

3-മൃഗങ്ങളുടേതായ സ്വഭാവഗുണങ്ങള്. തീറ്റ, കുടി, ഉറക്കം, ലൈംഗികത മുതലായവ ഇതിന്റെ ഉദാഹരണങ്ങളാണ്.

4-പൈശാചികമായ സ്വഭാവഗുണങ്ങള്. കളവു പറയല്, ചതി, വഞ്ചന, അഹങ്കാരം, ധിക്കരം മുതലായവ ഇതിനുദാഹരണങ്ങളാണ്.

അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് പ്രവര്ത്തിക്കുന്ന ഒരു അടിമക്കു വേണ്ടത് അല്ലാഹുവിന്റേതും പിശാചിന്റേതുമായ സ്വഭാവങ്ങളില് നിന്ന് അകന്നുനിന്ന്, മൃഗങ്ങളുടെ സ്വഭാവങ്ങളെ മുഖ്യമായി കാണാതെ അടിമയുടെ ഗുണങ്ങളെ പൂര്ണ്ണമായും സ്വായത്തമാക്കുക എന്നതാണ്. അതിലൂടെ മനുഷ്യന് സ്വന്തം നഫ്സിനെ സംസ്കരിച്ചെടുക്കാന് കഴിയുന്നു. അല്ലാഹു പറഞ്ഞു: “നഫ്സിനെയും അതിനെ ശരിപ്പെടുത്തിയതിനെയും തന്നെ സത്യം. എന്നിട്ട് അവന്(അല്ലാഹു) അതിന് അതിന്റെ തെമ്മാടിത്തത്തെയും ഭക്തിയെയും അറിയിച്ചുകൊടുത്തു. അതിനെ സംസ്കരിച്ചവന് നിശ്ചയം വിജയിച്ചിരിക്കുന്നു. അതിനെ അവഗണിച്ചവന് നിശ്ചയം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു” (സൂറതുശ്ശംസ്: 7-10).

മനുഷ്യര് അവരുടെ മനക്കരുത്തിന്റെയും അവര് നടത്തിയ ആത്മസംസ്കരണത്തിന്റെയും അടിസ്ഥാനത്തില് പല സ്ഥാനങ്ങളിലാണ്. ഒരു ഹദീസില് ഇപ്രകാരം കാണാം: “മനുഷ്യനെ അല്ലാഹു വിവേകത്തോടെയും വികാരത്തോടെയും സൃഷ്ടിച്ചു. മലക്കുകളെ വികാരമില്ലാതെ വിവേകത്തോടെയും, മൃഗങ്ങളെ വിവേകമില്ലാതെ വികാരത്തോടെയും സൃഷ്ടിച്ചു. അതിനാല് തന്നെ, അവന്റെ വിവേകം വികാരത്തെ അതിജയിച്ചാല് മലക്കുകളെക്കാള് ഉന്നതനും വികാരം വിവേകത്തെ അതിജയിച്ചാല് മൃഗങ്ങളെക്കാള് നീചനുമായി മാറും അവന്.”

ഗൌസുല് അഅ്ളം ശൈഖ് അബ്ദുല് ഖാദിര് ജീലാനി(റ) മനുഷ്യന്റെ നഫ്സിനെ ഇപ്രകാരം ഏഴു വിഭാഗങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

1- നഫ്സ് അമ്മാറ
തിന്മ കൊണ്ട് കല്പിക്കുന്ന നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. കൂടുതലായി തിന്മ ചെയ്യുന്ന പ്രവണത നഫ്സിന്റെ ഈ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ അവസ്ഥയിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ് യൂസുഫ് നബി(അ) പറഞ്ഞത്: “നിശ്ചയം നഫ്സ് തിന്മ കൊണ്ട് കലിപിക്കുന്നതാണ്” (സൂറതു യൂസുഫ്-53). പിശുക്ക്, അലച്ച, മോഹം, കാമം, അസൂയ, അശ്രദ്ധ തുടങ്ങിയവയെല്ലാം ഈ നഫ്സിന്റെ സ്വഭാവങ്ങളാണ്.

2- നഫ്സ് ലവ്വാമ
കൂടുതലായി ആക്ഷേപിക്കുന്ന നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. തിന്മ ചെയ്യുന്ന പ്രവണത മുന്പത്തേതിനെ അപേക്ഷിച്ച് കുറവാണെങ്കിലും പാടെ തിന്മകളില് നിന്ന് മുക്തമല്ല. എന്നാല് തിന്മ ചെയ്താല് ഈ അവസ്ഥയില് വലിയ മനസ്താപം ഉണ്ടാകും. വേണ്ടായിരുന്നുവെന്ന് മനസ്സ് സ്വയം വിമര്ശിച്ചു കൊണ്ടിരിക്കും. പിശാചിനെ പിന്തുടര്ന്ന് തെറ്റുകള് ചെയ്തവരോട് നാളെ പിശാച് പറയും: “നിങ്ങള് എന്നെ വിമര്ശിക്കേണ്ടതില്ല. നിങ്ങള് നിങ്ങളുടെ സ്വന്തം നഫ്സിനെ വിമര്ശിക്കുക” (സൂറതു ഇബ്റാഹീം-22). എന്നാല് അന്നേരം സ്വയം വിമര്ശിച്ചതു കൊണ്ട് യാതൊരു ഫലവുമുണ്ടാവില്ല. സ്വയം വിമര്ശിക്കല്, കൂടുതല് ചിന്തിക്കല്, വേണ്ടാത്തതില് നിന്ന് തിരിഞ്ഞുകളയല് മുതലായവ ഇതിന്റെ വിശേഷണങ്ങളാണ്.

3- നഫ്സ് മുല്ഹിമ
നല്ലതു ചെയ്യാന് തോന്നിപ്പിക്കുന്ന മനസ്സ് എന്നാണ് ഇതിന്റെ അര്ത്ഥം. കൂടുതലായി നന്മകള് ഇവര് സന്തോഷത്തോടെ ചെയ്യും. അമലുകള് ചെയ്യുന്നതില് അലസതയൊന്നും ഇവര്ക്കുണ്ടാവില്ല. ദാനം ചെയ്യുന്ന ശീലം, ഉള്ളതു കൊണ്ട് തൃപ്തിപ്പെടല്, വിനയം, പശ്ചാത്താപം, ക്ഷമ, സഹനം തുടങ്ങിയവ ഇതിന്റെ സ്വഭാവഗുണങ്ങളാണ്.

4- നഫ്സ് മുഥ്മഇന്ന
ശാന്തത കൈവരിച്ച നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിലേക്ക് മനസ്സുകള് പതറാതെ അല്ലാഹുവിന്റെ ദിക്റുകൊണ്ട് ശാന്തമായിരിക്കും ഇവരുടെ മനസ്സ്. “അറിയുക, അല്ലാഹുവിന്റെ ദിക്റ് കൊണ്ട് മനസ്സിന് ശാന്തത ലഭിക്കുന്നു” (സൂറതു റഅ്ദ്- 28). അവരെ വിഷമങ്ങളോ ദുഃഖങ്ങളോ അലട്ടുന്നില്ല. ഉദാരമനസ്കത, എല്ലാ കാര്യങ്ങളും അല്ലാഹുവില് ഭരമേല്പിക്കല്, കൂടുതലായി അല്ലാഹുവിന് ഇബാദത്തും നന്ദിയും ചെയ്യല്, സംതൃപ്തി മുതലായവ ഇതിന്റെ ഗുണങ്ങളാണ്.

5- നഫ്സ് റാളിയ
അല്ലാഹുവില് തൃപ്തിപ്പെട്ട നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. അല്ലാഹുവിന്റെ മാര്ഗ്ഗത്തില് എന്തും ഇവര് സന്തോഷത്തോടെ നേരിടും. ദീനിന്റെ പേരില് സഹിക്കേണ്ടി വരുന്ന പ്രയാസങ്ങള് ഇവര്ക്ക് പൂമാലകള്ക്ക് സമാനമായിരിക്കും. അല്ലാഹുവിനു വേണ്ടി എല്ലാം ത്യജിക്കാനുള്ള മനസ്സ്, ആത്മാര്ത്ഥത, സൂക്ഷ്മത, വാക്കുകള് പാലിക്കല്, വേണ്ടാത്തതിനെയെല്ലാം ഉപേക്ഷിക്കല് തുടങ്ങിയവ ഇതിന്റെ വിശേഷണങ്ങളാണ്.

6- നഫ്സ് മര്ളിയ്യ
അല്ലാഹുവിന്റെ പ്രീതിക്കു വിധേയമായ നഫ്സ് എന്നാണ് ഇതിന്റെ വാക്കര്ത്ഥം. അല്ലാഹുവിനോട് അടുത്ത ഇവരെ അല്ലാഹു പരിപൂര്ണ്ണമായും സ്നേഹിക്കുകയും ചെയ്യുന്നു.  അല്ലാഹു പറയുന്നു: “മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നുമായി ദീനിലേക്ക് ആദ്യം വന്നവരും ഇഹ്സാനോടെ അവരെ പിന്തുടര്ന്നവരും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, അവര് അല്ലാഹുവിനെയും. അവര്ക്കായി അവന് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്ഗ്ഗങ്ങള് ഒരുക്കിയിരിക്കുന്നു. അതിലവര് ശാശ്വതരായിരിക്കും. അതാണ് മഹത്തായ വിജയം” (സൂറതുത്തൌബ-100). മറ്റൊരിടത്ത് അല്ലാഹു പറയുന്നു: “സത്യസന്ധര്ക്ക് അവരുടെ സത്യസന്ധത ഉപകാരം ചെയ്യുന്ന ദിവസാണമിത്. അവര്ക്ക് താഴ്വാരങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്ഗ്ഗമുണ്ട്. അതിലവര് ശാശ്വതരായിരിക്കും. അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര് അല്ലാഹുവിനെയും. അതാണ് വലിയ വിജയം” (അല് മാഇദ-119). സല്സ്വഭാവം, അല്ലഹു അല്ലാത്തതിനെയെല്ലാം ഉപേക്ഷിക്കല്, ജനങ്ങളോടുള്ള വാത്സല്യം, അല്ലാഹുവിലേക്കുള്ള അടുപ്പം, ചിന്തകളില് മുഴുകല് മുതലായവ ഇതിന്റെ സ്വഭാവങ്ങളാണ്.

7- നഫ്സ് കാമില
പരിപൂര്ണ്ണത കൈവരിച്ച നഫ്സ് എന്നാണ് ഇതിന്റെ അര്ത്ഥം. നഫ്സിന്റെ മുഥ്മഇന്നായ അവസ്ഥയില് നിന്ന് റാളിയ, മര്ളിയ്യ എന്നീ അവസ്ഥകളിലൂടെ മുന്നേറിയവര് എത്തിപ്പെടുന്ന അത്യുന്നതമായ അവസ്ഥയാണിത്. ഖുര്ആനില് അല്ലാഹു പറഞ്ഞു: “മുഥ്മഇന്നായ നഫ്സേ, നീ നിന്റെ നാഥനിലേക്ക് റാളിയയും മര്ളിയ്യയുമായി മടങ്ങുക. എന്നിട്ട് നീ എന്റെ അടിമകളുടെ കൂട്ടത്തില് പ്രവേശിക്കുക” (സൂറതുല് ഫജ്റ്: 27-30). ഇവിടെ പറയപ്പെട്ട എന്റെ അടിമകള് എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നഫ്സിന്റെ ഈ പരിപൂര്ണ്ണത കൈവരിച്ച ആളുകളെയാണ്. മുകളില് പറഞ്ഞ എല്ലാ നല്ല സ്വഭാവങ്ങളും സ്വായത്തമാക്കുകയും എല്ലാ ചീത്ത സ്വഭാവങ്ങളില് നിന്നും രക്ഷപ്പെടുകയും ചെയ്തതാണ് ഈ നഫ്സ്.

നഫ്സ് ഈ അവസ്ഥകളിലൂടെയെല്ലാം സഞ്ചരിക്കുന്പോഴും മനുഷ്യന് പാപങ്ങളില് നിന്ന് മുക്തനല്ല. തെറ്റുകള് ആരില് നിന്നും സംഭവിച്ചേക്കാം. എന്നാല്, അന്പിയാക്കളെ അല്ലാഹു പാപങ്ങളില് നിന്ന് സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാല് അവര് മഅ്സൂമീങ്ങള് എന്ന് അറിയപ്പെടുമെന്നും പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്. അതു പോലെത്തന്നെ, അല്ലാഹു തെരഞ്ഞെടുത്ത അവന്റെ ഔലിയാക്കള്ക്കും പാപങ്ങളില് നിന്നുള്ള ഈ സംരക്ഷണം ലഭിക്കും. അവര് മഹ്ഫൂളീങ്ങള് എന്നും അറിയപ്പെടും.

നഫ്സിന് അതിന്റെ നിലവിലുള്ള അവസ്ഥയില് നിന്ന് കൂടുതല് ഉന്നതമായ അവസ്ഥയിലേക്ക് എത്തിപ്പെടണമെങ്കില് നമുക്ക് മാര്ഗ്ഗദര്ശനം നല്കാന് പറ്റുന്ന ഒരു വലിയ്യുമ്മുര്ശിദിനെ ഇഹ്സാനോടെ പിന്പറ്റണം. നാം നേരത്തെ സൂചിപ്പിച്ച ആയത്തില് “ഇഹ്സാനോടെ അവരെ പിന്പറ്റിയവരും” എന്ന് അല്ലാഹു പറഞ്ഞതിന്റെ അര്ത്ഥം ഇഹ്സാനോടെ അവരെ പിന്പറ്റണമെന്നു തന്നെയാണല്ലോ.

മുര്ശിദായ ഒരു വലിയ്യിന്റെ സഹായമില്ലാതെ നമുക്കൊരിക്കലും നഫ്സിനെ സംസ്കരിക്കാന് കഴിയില്ല. കാരണം, ശരീരം മണ്ണിനാലും ആത്മാവിനാലും പടക്കപ്പെട്ടതാണ്. അത് ജീവിക്കുന്നതാവട്ടെ മണ്ണിലുമാണ്. മണ്ണ് ഭൌതികമായ കാരയങ്ങളെയും അതിനോടുള്ള മോഹങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. ഇവയ്ക്കിടയില് നിന്ന് ആത്മാവിനെ സംരക്ഷിക്കണമെങ്കില് ആത്മികമായ ഒരു സഹായം ഉണ്ടായേ പറ്റൂ. അതിന്നാണ് അല്ലാഹു കാലാകാലങ്ങളില് അന്പിയാക്കളെ നിയോഗിക്കുകയും നബി(സ)യുടെ ഉമ്മത്തിലെ പ്രവാചകത്വത്തിന്റെ അനന്താരവകാശികളായ പണ്ഡിതന്മാരെ മുന്കഴിഞ്ഞ പ്രവാചകന്മാര്ക്കു തുല്യമായ സ്ഥാനത്തേക്ക് ഉയര്ത്തിവെക്കുകയും ചെയ്തത്. അവരെ പിന്തുടര്ന്ന് അവരുടെ ഉപദേശങ്ങള്ക്കനുസൃതമായി ജീവിതം മാറ്റിയെടുത്താല് നമുക്കും മലക്കുകളെക്കാള് ഉന്നതമായ അവസ്ഥയിലേക്ക് എത്തിച്ചേരാന് കഴിയും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്.

Tuesday, September 7, 2010

ഒരു ഡയറിക്കുറിപ്പ്

എന്റെ സുഹൃത്തിന്റെ ഡയറിയിലെ ചില ഭാഗങ്ങളാണ് താഴെ. നന്നാവണമെന്ന് ആഗ്രഹിക്കുന്പോഴും തിന്മയിലേക്ക് വഴുതിവീഴുന്ന ലവ്വാമത്തെന്ന നഫ്സിന്റെ അവസ്ഥയെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇതില്. അതിനാല് തന്നെ ഈ ഭാഗം സുഹൃത്തിന്റെ സമ്മതത്തോടെ വായനക്കാരുമായി പങ്കുവെക്കുന്നതില് എനിക്ക് സന്തോഷമുണ്ട്.


സമയം രാത്രി പന്ത്രണ്ടു മണിയോടടുത്തിട്ടുണ്ട്. സാധാരണ പത്തു മണിക്കു മുന്പേ ഉറങ്ങാറുള്ള എനിക്കിന്നെന്തു പറ്റി? എത്ര ശ്രമിച്ചിട്ടും ഉറങ്ങാന് കഴിയുന്നില്ല. അതിനാല് എഴുന്നേറ്റ് ലൈറ്റ് ഓണ് ചെയ്തു.
ഡയറിയെടുത്ത് ഇങ്ങനെ ഇരിക്കുന്പോള് എന്തെന്നറിയില്ല, മനസ്സില് എന്തോ ഒരുപാടു വിഷാദങ്ങള് നിറയുന്നു.
ലോകത്ത് കിട്ടാവുന്നതില് ഏറ്റവും നല്ല ഗുരുവിന്റെ ശിക്ഷണത്തില് വളരുന്പോഴും എനിക്കെന്തേ എന്നെത്തന്നെ നിയന്ത്രിക്കാന് കഴിയാതെ വരുന്നു? റമളാന് അവസാനിച്ചു തുടങ്ങി. നാളെ റബ്ബിന്റെ മുന്നില് എത്തുന്പോള്, എനിക്കറിഞ്ഞുകൂടാ, റമളാന് എനിക്കനുകൂലമായി സാക്ഷി നില്ക്കുമോ എന്ന്.
പിശാചിനെ ചങ്ങലയില് ബന്ധിക്കുന്ന മാസമാണ് റമളാന് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാനെന്തേ ഇങ്ങനെ? അല്ലാഹുവിന്റെ യഥാര്ഥ അടിമയാവണമെന്നു കരുതി അതിന്നായി പ്രാര്ത്ഥിക്കുന്പോഴും പ്രവര്ത്തനങ്ങളെന്തേ അതിന്നു വിപരീതമാവുന്നു? ചിലപ്പോഴൊക്കെ ചിന്തിച്ചു പോവാറുണ്ട്, പിശാചിനെയല്ല, എന്നെത്തന്നെയാണ് ചങ്ങലക്കിടേണ്ടത് എന്ന്.
ജീവിക്കുവാനുള്ള കൊതി ഇല്ലാതായിരിക്കുന്നു. മരണത്തെ ആത്മാര്ത്ഥമായി സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു എന്റെ മനസ്സ്. ജീവിക്കുന്നുവെങ്കില് അല്ലാഹുവിന്റെ അടിമയായി ജീവിക്കണം. അതിനു കഴിയുന്നില്ലെങ്കില് പിന്നെ മരണം തന്നെയല്ലേ നല്ലത്. എത്ര നേരത്തെ മരിക്കുന്നുവോ, അത്രയും ആയുസ്സിന്റെ വിചാരണ കുറഞ്ഞുകിട്ടുമല്ലോ.
അരുത്. മനസ്സിനെ ഇങ്ങനെ പതറാന് അനുവദിച്ചുകൂടാ. അല്ലാഹുവേ, ഞാന് നിന്റെ അടിമയാണ്. യഥാര്ത്ഥ അടിമയായിത്തീരണമെന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുന്നവനുമാണ്. നിനക്കിഷ്ടമില്ലാത്ത കാര്യങ്ങളിലേക്ക് മനസ്സ് വഴുതിപ്പോകുന്നുവെങ്കില് നിന്റെ കാരുണ്യം എത്ര വിശാലമാണ്. റബ്ബേ, ഞാന് നിന്റെ സ്വര്ഗ്ഗം ആഗ്രഹിക്കുന്നില്ല. നരഗത്തെ ഭയക്കുന്നുമില്ല. എനിക്കു വേണ്ടത് നിന്റെ പ്രീതി മാത്രമാണ്. നിന്റെ പ്രീതിക്കായുള്ള പ്രയത്നത്തില് പിഴവു പറ്റുന്നുവെങ്കില്, പാപങ്ങള് പൊറുക്കുന്നവനാണു നീ. നിന്റെ അനുഗ്രഹങ്ങള് കൊണ്ട് എന്നെ നീ നിന്റെ അടിമയാക്കി മാറ്റേണമേ.
അല്ലാഹുവേ, എന്തെല്ലാം പാപങ്ങള് ചെയ്താലും നിന്റെ പ്രീതി ആഗ്രഹിച്ച് ഞാന് ഒരു പുണ്യം ചെയ്തിട്ടുണ്ട്; നീ ഏറെ സ്നേഹിക്കുന്ന നിന്റെ ഔലിയാക്കളെ ഞാനും സ്നേഹിച്ചു. നിന്റെ ഔലിയാക്കളെ വിമര്ശിക്കുന്നവരെ ഞാന് വെറുത്തിരിക്കുന്നു. പണ്ഡിത സംഘടനകളെ ഞാന് വെറുക്കുന്നത് ഇതിനാല് മാത്രമാണെന്ന് നിനക്കറിയാമല്ലോ. അതിന്റെ മഹത്വം കൊണ്ടെങ്കിലും ഔലിയാക്കളുടെ സുഹ്ബത്തില് എന്നെ നീ എന്നുമെന്നും നിലനിര്ത്തേണമേ.
ഇങ്ങനെയൊക്കെ എഴുതിയപ്പോള് മനസ്സിന്റെ ഭാരം അല്പം കുറഞ്ഞതു പോലെ തോന്നുന്നു. ലൈറ്റ് ഓഫ് ചെയ്ത് ബ്ലാങ്കറ്റിനടിയില് ചുരുണ്ടുകൂടാന് നോക്കട്ടെ. ഉറക്കം വരുമായിരിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലായി അല്ലാഹുവിന്റെ ഭക്തര് അവന്റെ പ്രീതിക്കായി ഉറക്കമിളച്ച് അദ്ധ്വാനിക്കുന്ന ഈ സമയത്ത് ഞാന് ഉറക്കം ലഭിക്കാനായി പ്രാര്ത്ഥിക്കുന്നത് വിരോധാഭാസം തന്നെ. അല്ലാഹുവേ, അവരുടെ ആ മനസ്സ് എനിക്കും നീ നല്കേണമേ.

Wednesday, September 1, 2010

ഒരു പരിവര്ത്തനത്തിന്റെ കഥ

ഇമാം ഫഖ്റുദ്ദീന് റാസി(റ)യെ അറിയാത്ത മുസ്ലിംകള് കുറവായിരിക്കും. അത്രയ്ക്ക് പേരു കേട്ട പണ്ഡിതനാണ് അവര്. ജ്ഞാനത്തിന്റെ സാഗരത്തില് മുങ്ങിക്കുളിച്ച് അങ്ങനെ വലിയ പണ്ഡിതനായി ഇമാം റാസി വിലസുന്ന കാലം. ഹുറാത്ത് എന്ന പ്രദേശത്ത് ഒരിക്കല് അദ്ദേഹം വന്നു. അവിടെയുള്ള പണ്ഡിതന്മാരും ഭരണാധികാരികളും എല്ലാം അദ്ദേഹത്തെ സന്ദര്ശിക്കാനായി ചെന്നു.
ഒരു ദിവസം അദ്ദേഹം ചോദിച്ചു: "എന്നെ സന്ദര്ശിക്കാത്തവര് ആരെങ്കിലും ഇവിടെ ഉണ്ടോ?". ആളുകള് പറഞ്ഞു: "ഒരാളുണ്ട്. ഒരു മൂലയില് ഒതുങ്ങിയിരുന്ന് അല്ലാഹുവിനെ ഇബാദത്തു ചെയ്യുന്ന ഒരു നല്ല മനുഷ്യന്".
ഇമാം റാസിക്ക് അത് അത്രയ്ക്ക് ഇഷ്ടമായില്ല. അദ്ദേഹം ദേഷ്യപ്പെട്ടു പറഞ്ഞു: "ഞാന് മുസ്ലിംകളുടെ ഇമാമാണ്. നിര്ബന്ധമായും ആദരിക്കപ്പെടേണ്ടയാളുമാണ് ഞാന്. എന്നിട്ടെന്താ അയാള് എന്നെ കാണാന് വരാത്തത്?"
ആളുകള് ഇമാം റാസിയുടെ ഈ വാക്കുകളെ കുറിച്ച് ആ നല്ല മനുഷ്യനോടു പോയി പറഞ്ഞു. എന്നാല് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല. ഇമാം റാസിക്ക് ഇയാളോടുള്ള നീരസം അങ്ങനെ വര്ദ്ധിക്കുകയും ചെയ്തു.
ആയിടെ നാട്ടുകാരില് ചിലര് ഒരു സദ്യയൊരുക്കി. അതിലേക്ക് രണ്ടു പേരെയും ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് രണ്ടു പേരും സദ്യയുണ്ണാന് വന്നു. തോട്ടത്തില് അവര് രണ്ടു പേരും ഒന്നിച്ചിരുന്നപ്പോള് ഇമാം റാസി അദ്ദേഹത്തോട് തന്നെ കാണാന് വരാതിരുന്നതിനെക്കുറിച്ച് ചോദിച്ചു.
അപ്പോള് അദ്ദേഹം പറഞ്ഞു: "ഞാനൊരു പാവപ്പെട്ട മനുഷ്യനാണ്. ഞാന് വന്നു കണ്ടതു കൊണ്ട് താങ്കളുടെ പദവി കൂടുകയില്ല. വന്നില്ലെന്നു കരുതി താങ്കള്ക്ക് ഒന്നും നഷ്ടപ്പെടാനുമില്ല."
അദ്ദേഹത്തിന്റെ മറുപടി ഇമാം റാസിക്ക് ഇഷ്ടമായി. ഇമാം പറഞ്ഞു: "അദബുള്ളയാളുകള് (സ്വൂഫികള്) പറയുന്ന വര്ത്തമാനമാണല്ലോ അങ്ങു പറഞ്ഞിരിക്കുന്നത്. അതിനാല് കാര്യത്തിന്റെ വസ്തുത എനിക്കു പറഞ്ഞു തരണം."
അദ്ദേഹം പറഞ്ഞു: "താങ്കളെ സന്ദര്ശിക്കല് നിര്ബന്ധമാണ് എന്നു പറഞ്ഞതിന്റെ കാരണമെന്താണ്?"
ഇമാം റാസി പറഞ്ഞു: "ഞാന് മുസ്ലിംകളുടെ ഇമാമാണ്. അതിനാല് തന്നെ ആദരിക്കപ്പെടേണ്ടവനുമാണ്."
അദ്ദേഹം പറഞ്ഞു: "താങ്കള് അഹങ്കരിക്കുന്നത് ജ്ഞാനം കൊണ്ടാണ്. ജ്ഞാനത്തിന്റെ അടിസ്ഥാനം അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ്. താങ്കള് എങ്ങനെയാണ് അല്ലാഹുവിനെ അറിഞ്ഞത്?".
റാസി പറഞ്ഞു: "നൂറു കണക്കിന് തെളിവുകള് കൊണ്ട്".
അദ്ദേഹം പറഞ്ഞു: "സംശയം നീക്കുവാനുള്ളതാണ് തെളിവ്. എന്റെ ഹൃദയത്തില് അല്ലാഹു ഒരു പ്രകാശത്തെ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ കൂടെ സംശയം ഹൃദയത്തില് പ്രവേശിക്കുകയേ ഇല്ല. അതിനാല് തന്നെ എനിക്ക് അല്ലാഹുവിനെ അറിയാന് ഒരു തെളിവിന്റെയും ആവശ്യമില്ല."
ഇദ്ദേഹത്തിന്റെ ഈ സംസാരം റാസിയുടെ മനസ്സില് ചലനങ്ങളുണ്ടാക്കി. അവിടെ വെച്ചു തന്നെ അദ്ദേഹം തൌബാ ചെയ്യുകയും ചെയ്തു. ഇമാം റാസിയില് മനഃപരിവര്ത്തനമുണ്ടാക്കിയ ഈ മഹാനാണ് ശൈഖ് നജ്മുദ്ദീന് കുബ്റാ.
(കടപ്പാട് - ഡോ. യൂസുഫ് മുഹമ്മദ് ത്വാഹാ യസ്ദാന് രചിച്ച അബ്ദുല് ഖാദിര് ജീലാനി - ബാസുല്ലാഹില് അശ്ഹബ് എന്ന ഗ്രന്ഥത്തോട്)