Wednesday, January 26, 2011

എന്റെ ഗുരു - ഹസ്രത് യൂസുഫ് സുല്ത്താന് ശാഹ് ഖാദിരി

ഹസ്രത് യൂസുഫ് സുല്ത്താന് ശാഹ് ഖാദിരി
പത്തിലേറെ സൂഫി ആദ്ധ്യാത്മിക ഗുരു പരമ്പരകളുടെ സമകാലികാചാര്യന്‍. ആത്മജ്ഞാനത്തിന്‍റെ നീരുറവ തേടി ഒന്നര പതിറ്റാണ്ടിലേറെ വനാന്തരങ്ങളിലും പുണ്യാത്മാക്കളുടെ സന്നിധാനങ്ങളിലും കഴിച്ചു കൂട്ടിയ ത്യാഗി വര്യന്‍. സത്യത്തെ ജനസമക്ഷം വിളിച്ചു പറഞ്ഞപ്പോള്‍ ഇരമ്പിയാര്‍ത്ത ശത്രുതയുടെ തീപ്പന്തങ്ങളെ സഹനം കൊണ്ടും സംവാദം കൊണ്ടും നേരിട്ട പരിഷ്കര്‍ത്താവ്‌. പ്രപഞ്ചത്തിന്‍റെ അതിലെ ജീവജാലങ്ങളുടെ ലക്ഷക്കണക്കിന്‌ പ്രവാചകന്‍മാരുടെയും ആരിഫുകളുടെയും ജീവശ്വാസമായ തൌഹീദീ വചനത്തിലേക്ക് അവര്‍ വിളിച്ചു. സത്യം തിരിച്ചറിഞ്ഞവര്‍ അവരുടെ ശിഷ്യരായി. ഈ അന്ത്യലോകത്തെ കൂട്ടക്കൊലകളുടെയും അക്രമ അനീതികളുടെയും മഹാ വെള്ളപ്പൊക്കത്തില്‍ നൂഹ് നബിയുടെ കപ്പലായി അവര്‍ നിലകൊണ്ടു.

ജീവിതത്താളുകള്
ആലുവാ: എറണാകുളം ജില്ലയിലെ ആലുവാ തുരുത്തിലാണ് ശൈഖവര്‍കള്‍ ജനിച്ചു വളര്‍ന്നത്. മദീനയില്‍ നിന്ന് ഇവിടെ വന്ന ഒരു വിശ്രുത സൂഫി കുടുംബത്തില്‍. സ്കൂള്‍ പഠനവും പ്രാഥമിക മത പഠനവും നാട്ടില്‍ തന്നെയായിരുന്നു.

ഹാജി അലി ദര്‍ഗ: പതിനാലാം വയസ്സില്‍ മുംബയില്‍ സൂഫീ ഫഖ്റുദ്ധീന്‍ മൗലാനാ എന്ന വിശ്രുത ആത്മീയാചാര്യന് കീഴില്‍ സത്യത്തെ കണ്ടറിയാനുള്ള യാത്ര തുടങ്ങി. നീണ്ട ധ്യാന വര്‍ഷങ്ങള്‍. പ്രവാചക വിജ്ഞാനത്തിന്‍റെ കവാടമായ അലി (റ) വിനെ പ്രാപിക്കാനുള്ള ധ്യാനവുമായി ആദ്യം ജലാന്‍ മൈതാനത്ത്. പിന്നെ ദൈവ ജ്ഞാനത്തിന്‍റെ സ്രോതസ്സായ ഖിളര്‍(അ)നെ കണ്ടെത്താനായി ഹാജി അലി ദര്‍ഗാ പരിസരങ്ങളില്‍. മുംബൈക്കടുത്ത ദീപുകളില്‍. പര്‍വ്വത ശിഖരങ്ങളില്‍ ദീര്‍ഘ കാലം.

ബഗ്ദാദ്: ഇത് ബാഗ്ദാദിലെ ശൈഖ്‌ ജീലാനി ദര്‍ഗാ ശരീഫ്. ഔലിയാക്കളുടെ ആസ്ഥാന നഗരി. ശൈഖുമാരോടൊപ്പം പതിനെട്ടാം വയസ്സില്‍ വിലായത്തിന്‍റെ സിംഹാസന സന്നിധിയിലെത്തി. അതോടെ സുല്‍ത്താനായി. അന്ന് ശൈഖ്‌ ജീലാനി(റ) ഈ കൗമാര വലിയ്യിന്‍റെ ശിരസ്സില്‍ തിരുഹസ്തം വെച്ച്‌ പേര് വിളിച്ചു: " സൂഫി മുഹമ്മദ്‌ യൂസുഫ് സുല്‍ത്താന്‍."

ഹാജിമലങ്ക്: ബഗ്ദാദില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴേക്കും ശൈഖവര്‍കളുടെ പേര് സുല്‍ത്വാന്‍ ബാബ എന്നായി. തുടര്‍ന്ന് കല്യാണില്‍ നിന്നും ഒരു ഉള്‍പ്രദേശത്ത് പര്‍വ്വത ഉച്ചിയിലുള്ള ശൈഖ്‌ അബ്ദുറഹിമാന്‍ ഹാജിമലങ്ക് ബാബയുടെ ദര്‍ഗാ ശരീഫിനു സമീപം ഗുഹക്കകത്ത് നീണ്ട വര്‍ഷങ്ങള്‍.

അജ്മീര്‍: അജ്മീറിലെ ഒരു മലയുടെ ഗുഹയിലും താനെ, ബാണ്ടുപ്പ് തുടങ്ങിയ കാടുകളിലും പൂര്‍ണ്ണ വ്രതമാചരിച്ച് നീണ്ട കാലം. അല്ലാഹുവിനെ കണ്ടുമുട്ടാനും യാഥാര്‍ത്ഥ്യം ഗ്രഹിക്കാനുമുള്ള തീര്‍ത്ഥ യാത്ര.

ശിവാപൂര്‍:പൂനെക്കടുത്ത ശിവാപൂരിലെ അതിപ്രസിദ്ധമായ ഖമര്‍ അലി ദര്‍വേഷ് ബാബ ദര്‍ഗ്ഗാ ശരീഫ്. ഏത് സമയത്തും ആര്‍ക്കും നേരില്‍ കാണാവുന്ന ഇന്നും ജീവിക്കുന്ന കറാമതുകളുടെ കേന്ദ്രം. ദര്‍വേഷ് ബാബ അവിടത്തെ പള്ളിയില്‍ ഖതീബായി ശൈഖവര്‍കളെ ഉത്തരവാദിത്തമേല്‍പ്പിക്കുന്നു.

ബാദുഷാ ഖാദിരി (റ): വിശുദ്ധ കലിമയുടെ ഗുരുവായ വിശ്വപ്രശസ്ത സൂഫീ ഗുരു സയ്യിദ് മുഹമ്മദ് ബാദുഷാ ഖാദിരി യമനി(റ) വുമായി കണ്ടുമുട്ടുന്നതിനായി ശിവാപൂരിലെത്തി. അവിടെ നിന്നും കലിമ പകരുന്ന സൂഫി പരമ്പരയില്‍ കണ്ണിയാവുന്നു.

പൂനെ ദര്‍ഗ്ഗ: പൂനെ നഗരത്തിലെ ഈ പ്രസിദ്ധ ദര്‍ഗ്ഗയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഷൈഖ് മദാര്‍ഷാഹ് ഖാദിരി (റ) (ബാദ്ഷാ ഖാദിരി (റ) വിന്‍റെ ഖലീഫ)യിലൂടെയാണ് ഷൈഖവര്‍കള്‍ ഈ പരമ്പരയില്‍ കണ്ണിയായത്.

വാഡീ ദര്‍ഗ്ഗ: 1975 നവംബര്‍ 25 (ഹി: 1395 ദുല്‍ ഖഅദ് 20) ഹസ്രത്ത് ബാദുഷാ ഖാദിരിയുടെ ആസ്ഥാനമായ ഗുല്‍‍ബര്‍ഗ ജില്ലയിലെ വാഡി ഹല്‍കട്ടാ ഷരീഫിലെ ഈ ആസ്ഥാനത്ത് വെച്ച് നിരവധി ഔലിയാക്കളുടെ സാന്നിധ്യത്തില്‍ കലിമയുടെ ഗുരു പരമ്പരയിലെ ആചാര്യനായി (ഖലീഫ) ശൈഖവര്‍കള്‍ പ്രഖ്യാപിക്കപ്പെടുന്നു.

കലിമ: കലിമയുടെ കൊടിയുമായി വീണ്ടും ധ്യാന കാലങ്ങള്‍. എന്നാല്‍ ശൈഖുമാരുടെ നിര്‍ബന്ധം മൂലം വിവാഹത്തിന് സമ്മതിച്ചു. അതിനായി കേരളത്തിലേക്ക് തിരിച്ചു. ആലുവായിലെ വസതിയില്‍ നീണ്ട പതിനേഴ് സംവത്സരങ്ങള്‍ക്ക് ശേഷം. ശൈഖവര്‍കളെ തെറ്റിദ്ധരിപ്പിക്കാവനുള്ള നീക്കങ്ങള്‍ വളരെ വ്യാപകമായിരിക്കുന്നു. മഹാനവര്‍കളുടെ പ്രവര്‍ത്തന സ്വഭാവത്തെയും സത്യസന്ദേശത്തെയും കുറിച്ച അജ്ഞത തുടരുന്നു.

വിമര്‍ശനങ്ങളുടെ പശ്ചാത്തലം
1975 മുതല്‍ കേരള ജീവിതം. സത്യത്തെ പൂര്‍ണ്ണമായും സാക്ഷാത്കരിച്ചാണ് ശൈഖവര്‍കള്‍ കേരളത്തിലെത്തിയത്. ശരീഅത്തിന്‍റെ പേരില്‍ വെറുതെ ചില വിശ്വാസാചാരങ്ങളെ കൊണ്ടു നടക്കുന്നവരും കപട ആത്മീയതക്ക് കീഴടങ്ങുന്നവരും വാഴുന്ന ഒരു ചുറ്റുപാട്. പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കാന്‍ ശൈഖവര്‍കള്‍ മുതിര്‍ന്നില്ല. എന്നാല്‍ പല ഘട്ടങ്ങലിലും സത്യം വെളിപ്പെടുത്തേണ്ടി വന്നു. ഇതു ദഹിക്കാത്ത പലരും തങ്ങളുടെ നിലനില്‍പു ഭയന്ന് ശൈഖവര്‍കളോട് ശത്രുത വെച്ചു തുടങ്ങി.

പരസ്യമായി ശത്രുത വെച്ച ചിലരുടെ ദുരന്ത മരണങ്ങള്‍ ശൈഖവര്‍കളുടെ ശാപം മൂലമാണെന്ന് ഒരു വിഭാഗം പറഞ്ഞു പരത്തി. ഇത്തരം അമര്‍ഷക്കാര്‍ രഹസ്യമായി ശത്രുത തുടര്‍ന്നു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ശൈഖവര്‍കളുടെ സന്നിധിയില്‍ വന്നു പെരുകുന്നത് സഹിക്കാതായ ശത്രുക്കള്‍ ഈ സൂഫീ ദൗത്യത്തിനെതിരെ ഉലമാ സഭകളെക്കൊണ്ട് ഫത്‍വ പുറപ്പെടീക്കുവാന്‍ രംഗത്തിറങ്ങി.

1999 ല്‍ വിശ്രുതരായ ആറ് മത പണ്ഡിതന്മാര്‍ക്ക് പൊതുവേദിയില്‍ വെച്ച് ഖിലാഫത്ത് പദം നല്‍കി ശൈഖവര്‍കള്‍ തന്‍റെ ദൗത്യവുമായി പരസ്യമായി രംഗത്തിറങ്ങി. ഇത് ശത്രുത ആളിക്കത്താന്‍ ഇടയാക്കി.

2002 ല്‍ മറ്റു പന്ത്രണ്ട് പേര്‍ക്ക് കൂടി ഖിലാഫത്ത് പട്ടം നൽകി. ഈ സമ്മേളനത്തില്‍ പ്രമുഖ ഉലമാ സംഘടനയുടെ നേതാക്കള്‍ സജീവമായി പങ്കുകൊണ്ടു. ഇതോടെ കേരള മുസ്ലിം സമുദായത്തിനകത്ത് ശൈഖവര്‍കള്‍ വ്യാപക ചര്‍ച്ചാവിഷയമായി.

മലപ്പുറം ജില്ലയിലെ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാദമി ശൈഖവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ച നൂറ് കണക്കിന് പണ്ഡിതന്മാര്‍ക്കെതിരെ പുറത്താക്കല്‍ നടപടി തുടങ്ങി. ഒരു പണ്ഡിത സഭയിലെ ശത്രുക്കളുടെ നിരന്തര സമ്മര്‍ദ്ദത്തിന്‍റെ ഫലമായിരുന്നു ഈ അക്രമങ്ങള്‍.

2006 ഫെബ്രുവരി 26ന് ഇന്ത്യയിലെ സൂഫീ ആസ്ഥാനങ്ങളിലൊന്നായ ഡല്‍ഹി ഹസ്രത് നിസാമുദ്ധീന്‍ ‍ദര്‍ഗയില്‍ പ്രമുഖ മത നേതാക്കള്‍ സൂഫീ ജ്ഞാനങ്ങള്‍ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്ത് ശൈഖവര്‍കളെ ആദരിക്കുന്നു. അന്നേ ദിവസം ദാറുല്‍ ഹുദാ അക്കാദമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഡല്‍ഹിയില്‍ സൂഫിസത്തെ കുറിച്ച ഗവേഷണം പൂര്‍ത്തിയാക്കിയ 19 യുവ പണ്ഡിതര്‍ക്ക് മഹ്ബൂബി ബിരുദം സമ്മാനിക്കപ്പെടുന്നു. ഇവരുടെ കൂടെ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അന്നുവരെ ബിരുദം നല്‍കപ്പെട്ടിരുന്നില്ല. സമസ്ത ശൈഖവര്‍കള്‍ക്കെതിരെ ഫത്‍വ ഇറക്കാത്ത കാലത്തോളം ത്വരീഖതിന്‍റെ പേരില്‍ ബിരുദം നിഷേധിക്കുന്നത് ചോദ്യം ചെയ്യപ്പെടുമെന്ന് അക്കാദമി അധികൃതര്‍ ഭയപ്പെട്ടിരുന്നു. ഡല്‍ഹി ബിരുദദാനം അക്കാദമിയെ വമ്പിച്ച പ്രതിസന്ധിയിലാക്കി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പരമോന്നത നേതാക്കള്‍ നേതൃത്വം നല്‍കുന്ന അക്കാദമിയുടെ നിലപാടിന് ഡല്‍ഹിയില്‍ നിന്ന് കനത്ത തിരിച്ചടി നല്‍കപ്പെട്ടത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തി. ഒന്നു രണ്ടാഴ്ചകള്‍ക്കകം ശൈഖവര്‍കളുടെ പ്രസ്ഥാനത്തിനെതിരെ ഫത്‍വ പുറപ്പെടുവിക്കാനായി സമസ്ത മുശാവറ വിളിച്ചുകൂട്ടാന്‍ നിര്‍ബന്ധിതമായി. ഇതനുസരിച്ച് മാര്‍ച്ച് മാസത്തില്‍ തന്നെ വിശുദ്ധ കലിമയുടെ ഗുരുപരമ്പരയുടെ പ്രസ്ഥാനം ഇസ്ലാമിന് പുറത്താണെന്ന് ഫത്‍വ പുറപ്പെടുവിച്ചു.

സമസ്തയുടെ ഫത്‍വ ഇസ്ലാമികമായ ന്യായങ്ങളുടെ വെളിച്ചത്തിലല്ലെന്നും അക്കാദമിയുടെ മുഖം രക്ഷിക്കാന്‍ മാത്രമാണെന്നും അക്കാദമിയില്‍ നിന്നും പുറത്തായ വിദ്യാര്‍ഥികള്‍ കോഴിക്കോട് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയത് വന്‍ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.

ഫത്‍വ ഇറക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും മതപരമായ ന്യായം വിശദീകരിക്കാന്‍ സമസ്ത തയ്യാറായില്ല. ഇതേ തുടര്‍ന്ന് മാറ്റൊലി പത്രം അടക്കമുള്ള വിവിധ പ്രസിദ്ധീകരണങ്ങള്‍ സമസ്ത നിലപാടിനെ പരിഹസിച്ചു തള്ളി. മലപ്പുറത്തും വളാഞ്ചേരിയിലും സമസ്ത വിശദീകരണം നടത്താന്‍ നിര്‍ബന്ധിതരായി. വിമര്‍ശനങ്ങള്‍ക്ക് ജീലാനി സ്റ്റഡി സെന്‍റര്‍ ഉജ്ജ്വലമായ മറുപടി നല്‍കി.

ഇന്ത്യയിലെ പ്രമുഖ സൂഫീ പണ്ഡിതര്‍ ഡല്‍ഹിയില്‍ സംഗമിച്ച് നടത്തിയ നാഷണല്‍ തസവ്വുഫ് കോണ്‍ഫറന്‍സില്‍ സമസ്ത ഫത്‍വയിലെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുകയും മറു ഫത്‍വ ഒപ്പുവെക്കുകയും ചെയ്തു. ഇത് സമസ്ത നിലപാടിനെ പാടെ തകര്‍ത്തു കളഞ്ഞു.

വിമര്‍ശനങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ ശൈഖവര്‍കള്‍ സ്വന്തമായ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ രംഗത്തിറങ്ങി. ആലുവാ പുറയാറില്‍ ജീലാനി ശരീഫ് ആസ്ഥാനത്തിനും ഗവേഷണ സ്ഥാപനത്തിനും തുടക്കമിട്ടു. തന്‍റെ ഖിലാഫത് ദൗത്യത്തെ സര്‍വ്വോന്‍മുഖമായി അന്താരാഷ്ട്ര തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി സുല്‍ത്വാനിയ ഫൗണ്ടേഷന്‍ എന്ന പേരില്‍ പുതിയ പ്രസ്ഥാനത്തിന് ശൈഖവര്‍കള്‍ രൂപം നല്‍കി.

തന്‍റെ സൂഫീ ആത്മീയ ദൗത്യത്തിന്‍റെ സത്യ സന്ദേശം ജനമനസ്സില്‍ വേരുറപ്പിക്കുന്നതിനായി 2007 ഏപ്രില്‍ 26, 27, 28, 29 തിയ്യതികളില്‍ ജീലാനി ശരീഫില്‍ വെച്ചു നടത്തിയ ഖിലാഫത് വാര്‍ഷിക മഹാസമ്മേളനം ചരിത്ര സംഭവമായി. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ പങ്കെടുത്ത ഈ സംഗമത്തോടനുബന്ധിച്ച് ഡല്‍ഹിയിലും മറ്റു നഗരങ്ങളിലും വ്യത്യസ്ത പരിപാടികള്‍ അരങ്ങേറി.

തന്‍റെ പ്രസ്ഥാനത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന ചില വ്യക്തികള്‍ മത സംസ്കാരത്തിന് നിരക്കാത്ത രീതിയില്‍ സ്ത്രീകളെ പങ്കെടുപ്പിച്ച് സിയാറത് യാത്ര നടത്തുന്നതിനെയും അനാവശ്യമായി ഗള്‍ഫുനാടുകളില്‍ സാമ്പത്തിക ചൂഷണം നടത്തുന്നതിനെയും ശൈഖവര്‍കള്‍ ശക്തമായി വിമര്‍ശിച്ചു. ഇതേ തുടര്‍ന്ന് ഈ വ്യക്തികളും മതസംഘടനകളും ശൈഖവര്‍കളെ കള്ളക്കേസില്‍ കുടുക്കാനായി മാധ്യമങ്ങളെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ച് ഉപയോഗിച്ചു. പോലീസുദ്യോഗസ്ഥരെ സമാധാന പരമായി തന്‍റെ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിന് അനുവദിച്ചതിലൂടെ ശത്രുക്കളുടെ ലകഷ്യങ്ങളെ ശൈഖവര്‍കള്‍ നിര്‍വീര്യമാക്കി.

3 comments:

Anonymous said...

fantastic!!!!!!!!!!!!!hearty congrats

Anonymous said...

Dear Shaafi,
This is a great movement to summarize Mahan's life.
Jazakallahu Khairan
Can you please add some more parts of Mahan's life to this.
So we can have a glance to his holy life

If you can summarise Usthad's life also like this
it will be a great step for us

remember with prayers

Wassalam

സുബൈര്‍ മഹ്ബൂബി I Zubair Mahboobi said...

സുഹൃത്തെ,
വിവരണം വളരെ നന്നായിട്ടുണ്ട്. ചരിത്രങ്ങള് എന്നെ ഏറെ സ്വാധീനിച്ചു. വിമര്ശനങ്ങളിലെ തെറ്റിദ്ധാരണകള് ഈ ലേഖനം നീക്കിത്തരുന്നുണ്ട്. നിങ്ങള്ക്ക് അല്ലാഹു നന്മകള് നല്കട്ടെ.
സ്നേഹത്തോടെ,